ആലുവ: എറണാകുളം ആലുവയിൽ 12 വയസുകാരിയെ കാണാതായ സംഭവത്തിൽ നാല് ദിവസമായിട്ടും നിർണായക സൂചനകൾ ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം.
കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓണായതായി പൊലീസ് കണ്ടെത്തി. ആദ്യം കാസർകോട്, തുടർന്ന് മംഗളൂരു, പിന്നീട് മുംബൈ എന്നിവിടങ്ങളിലാണ് ഫോണിന്റെ ലൊക്കേഷൻ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പങ്കുവയ്ക്കുന്നില്ലെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി പോയ കുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം സ്വന്തം നിലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നിർണായക തെളിവുകൾ ലഭിച്ചിട്ടില്ല. ഫോണിന്റെ ലൊക്കേഷൻ ഇടയ്ക്കിടെ മാറുന്നതും ഫോൺ ഓഫാകുന്നതും അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഒന്നിലധികം പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ലഭ്യമായ എല്ലാ സാങ്കേതിക വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു.




