കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട–തീക്കോയി മേഖല കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനമെന്നാണ് പ്രാഥമിക വിവരം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവത്തിന് ശേഷം നവജാതശിശുക്കളെ അനധികൃതമായി കൈമാറുന്നതായാണ് പരാതിയിൽ ആരോപിക്കുന്നത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയായ 22 വയസ്സുകാരിയുടെ പരാതിയെത്തുടർന്നാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയിയിലേക്ക് എത്തിച്ചതായി സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
പരാതിയിലെ ആരോപണങ്ങളുടെ സത്യാവസ്ഥ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും, നവജാതശിശു കടത്ത് ശൃംഖലയുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വിപുലീകരിച്ചതായും പൊലീസ് അറിയിച്ചു.




