വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ വിവാദം. കൈയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടും ചികിത്സ ലഭിക്കാതെ മടക്കി അയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
എടവക സ്വദേശി ജ്യോതിഷിന്റെ മകൾ തനുജയ്ക്കാണ് സ്കൂളിൽ വെച്ച് വീണ് ഗുരുതര പരിക്കേറ്റത്. തുടർന്ന് കമ്മന നവോദയം യു.പി. സ്കൂളിലെ അധ്യാപകരാണ് കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചത്. എക്‌സ്-റേ പരിശോധനയിൽ കൈയിലെ എല്ല് പൊട്ടുകയും സ്ഥാനം മാറുകയും ചെയ്തതായി കണ്ടെത്തി.
കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കൈയുടെ ചലനശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അസ്ഥിരോഗ വിദഗ്ധൻ മുന്നറിയിപ്പ് നൽകിയതായി കുടുംബം പറയുന്നു. എന്നാൽ, അന്ന് ശസ്ത്രക്രിയയുടെ ദിവസമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കുട്ടിയെ മടക്കി അയച്ചുവെന്നാണ് പിതാവ് ജ്യോതിഷിന്റെ ആരോപണം.
പരിക്കേറ്റ കൈയിൽ പിന്നീട് നിറവ്യത്യാസം കണ്ടുതുടങ്ങിയതോടെയും അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. ഒടുവിൽ ഗത്യന്തരമില്ലാതെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബം അറിയിച്ചു. അതേസമയം, മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളും ലഭ്യമല്ലെന്ന ആരോപണം ഉയർന്നതോടെ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാകുകയാണ്.




