കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ടാറ്റ വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ട്.
കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപത്തോടെ കപ്പൽ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.
എന്നാൽ കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് അറിവില്ലെന്നാണ് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തും കപ്പൽ നിർമാണശാല ആരംഭിക്കുന്നതിനുള്ള പദ്ധതികളോ നിർദേശങ്ങളോ പരിഗണനയിലില്ലെന്നും ടാറ്റ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയും ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളും കണ്ട് അമ്പരന്നതായി ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രിക്ക് ലഭിച്ചത് തെറ്റായ വിവരമായിരിക്കാമെന്നും, അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ ഫലം ഉടൻ പ്രഖ്യാപിക്കാനുള്ള സമ്മർദത്തിലായിരിക്കാമെന്നും ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, കപ്പൽ നിർമാണ യൂണിറ്റ് സംബന്ധിച്ച ചർച്ചകളും നിക്ഷേപ സാധ്യതകളും സംബന്ധിച്ച് സർക്കാർ ഭാഗത്തുനിന്നുള്ള വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.




