സുഹൃത്തിന്റെ മോട്ടോർസൈക്കിൾ അനുമതിയില്ലാതെ കൊണ്ടുപോയതിനെച്ചൊല്ലിയ തർക്കം കൊലപാതകശ്രമത്തിലേക്ക്. പേന കൊണ്ട് സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ.
തൃശൂർ ജില്ലയിലെ മേലൂർ പൂലാനി സ്വദേശി ഞാറക്കൽ വീട്ടിൽ സുമിത്ത്, 27, നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേലൂർ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടിൽ ജിൽജിത്തിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലാണ് നടപടി.
ജൂലൈ ആറിന് രാത്രി എട്ടരയോടെ പൂലാനി കോലോത്തും കടവിന് സമീപമുള്ള ഇരുവരും താമസിച്ചിരുന്ന കമ്പനി റൂമിലായിരുന്നു സംഭവം.
ജിൽജിത്തിന്റെ മോട്ടോർസൈക്കിൾ അനുമതിയില്ലാതെ സുമിത്ത് കൊണ്ടുപോയതും, യാത്രയ്ക്കിടെ സ്ത്രീകളെ അസഭ്യം പറഞ്ഞതുമാണ് തർക്കത്തിന് വഴിവെച്ചത്. ഇതേക്കുറിച്ച് ജിൽജിത്ത് ചോദ്യം ചെയ്യുകയും ഇനി വാഹനം കൊണ്ടുപോകരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ജിൽജിത്തിനെ തടഞ്ഞുനിർത്തി പേന കൊണ്ട് കുത്തിയതിനെ തുടർന്ന് ഇടത് കണ്ണിന് സമീപം ആഴത്തിൽ പരിക്കേറ്റു.
സംഭവത്തിന് ശേഷം പരിക്ക് വാഹനത്തിൽ നിന്ന് വീണതിനെ തുടർന്നാണെന്ന് പറയിപ്പിക്കാൻ പ്രതി ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗം, മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കൽ, സമാധാന ലംഘന സാധ്യതയുമായി ബന്ധപ്പെട്ട നടപടികൾ ഉൾപ്പെടെ പതിനൊന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുമിത്തെന്ന് പൊലീസ് അറിയിച്ചു.




