ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ബാനറുകളിലെയും കൗട്ടൗട്ടുകളിലെയും ചുരുട്ടു വലിക്കുന്ന ചിത്രങ്ങൾക്ക് തടയിടാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. അർജന്റീന, ബ്രസീൽ തുടങ്ങിയ പ്രമുഖ ടീമുകളുടെ ആരാധകർ സ്ഥാപിച്ച ബാനറുകളിൽ കായിക താരങ്ങൾ ചുരുട്ട് വലിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നടപടി. ഇത്തരം ചിത്രങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങൾക്കായി പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചു.
ലോകകപ്പ് ഫുട്‌ബോൾ പോസ്റ്ററുകളുടെ മറവിൽ പുകയില ഉത്പന്നങ്ങളുടെ നേരിട്ടോ പരോക്ഷമായോ ഉള്ള പരസ്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. നിലവിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്യുകയോ പുകവലി ചിത്രങ്ങൾ മറയ്ക്കുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യേണ്ടതാണ്. നിർദ്ദേശം ലംഘിച്ച് മുന്നോട്ട് പോകുന്നവർക്കെതിരെ കോട്പ (COTPA) നിയമപ്രകാരം കർശനമായ നിയമാനുസൃത നടപടികൾ സ്വീകരിക്കും ഫുട്ബോൾ ലഹരി പുകയില ലഹരിക്ക് വഴിമാറരുതെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പിന്റെ ഈ അടിയന്തര ഇടപെടൽ. വരും ദിവസങ്ങളിൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.




