പാലക്കാട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. കേന്ദ്ര ധനകാര്യ കമ്മീഷൻ പഞ്ചായത്തിന് അനുവദിച്ച ഗ്രാന്റിൽ നിന്ന് പതിമൂന്ന് ലക്ഷത്തോളം രൂപ താൽക്കാലിക ജീവനക്കാർ വ്യാജമായി പിൻവലിച്ചതായാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത കല്ലടിക്കോട് പോലീസ് ഒരു താൽക്കാലിക ജീവനക്കാരിയെയും ഇവരുടെ ഭർത്താവിനെയും മറ്റൊരു ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു.
കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് വരുന്ന പഞ്ചായത്തിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് വൻ തുക നഷ്ടപ്പെട്ട വിവരം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അടിയന്തരമായി നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. 2025-26 സാമ്പത്തിക വർഷത്തിലാണ് തട്ടിപ്പ് നടന്നത്. 17 തവണകളിലായി തുക വ്യാജമായി പിൻവലിച്ചായിരുന്നു തട്ടിപ്പ്. ഏകദേശം 13 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് താൽക്കാലിക ജീവനക്കാർക്ക് സസ്പെൻഷൻ, മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ ആണ്. പഞ്ചായത്തിന്റെ തനത് ഫണ്ടുകളിലും സമാനമായ രീതിയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ വരും ദിവസങ്ങളിൽ വിശദമായ ഓഡിറ്റിംഗ് നടത്താനാണ് അധികൃതരുടെ തീരുമാനം. പ്രതികളെ കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.




