തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് ബജറ്റിൽ വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കാൻ 200 കോടി രൂപയുടെ പ്രാരംഭ വകയിരുത്തലാണ് പ്രഖ്യാപിച്ചത്.
വ്യോമയാന ആവശ്യകതയുടെ വർധനയും കയറ്റുമതി ലോജിസ്റ്റിക്‌സ്, വിനോദസഞ്ചാര മേഖലകളിലെ വളർച്ചാ സാധ്യതകളും മുൻനിർത്തിയാണ് പുതിയ പദ്ധതി. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് ഏവിയേഷൻ അധിഷ്ഠിത വികസന മാതൃക സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സേവന മേഖല, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തി എയറോപാർക്ക്, എയറോസിറ്റി പദ്ധതികൾ നടപ്പിലാക്കും. വിമാന അറ്റകുറ്റപ്പണി-പരിപാലന മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.
പൈലറ്റ് പരിശീലന കേന്ദ്രങ്ങളും ഡിജിസിഎ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള വിമാന പരിപാലന എഞ്ചിനീയറിംഗ് പരിശീലന-നൈപുണ്യ വികസന സംവിധാനങ്ങളും സംസ്ഥാനത്ത് ഒരുക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
കാർഷിക, മത്സ്യ, ഫാർമ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നതിനായി സംയോജിത പാക്ക് ഹൗസ് സൗകര്യങ്ങളും ഫാർമ കാർഗോ സംവിധാനങ്ങളും വികസിപ്പിക്കും. കൂടാതെ, കൊച്ചി വിമാനത്താവളത്തോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്ററും സ്ഥാപിക്കും.
വ്യോമയാനം, ലോജിസ്റ്റിക്‌സ്, കയറ്റുമതി, ടൂറിസം മേഖലകളെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന പദ്ധതിയിലൂടെ കേരളത്തെ ആഗോള വ്യോമയാന ഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.




