ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ (UPI) ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ധനകാര്യ മന്ത്രാലയം രംഗത്ത്. യു.പി.ഐ മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കി. തീരുമാനം വിദേശ ഇടപെടലുകളെ തുടർന്നല്ലെന്നും ചെറുകിട വ്യവസായികൾക്ക് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
പുതിയ തീരുമാനം അനുസരിച്ച് 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. അതേസമയം, സാധാരണ വ്യക്തിഗത ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും. 75,000 രൂപയോ അതിൽ കൂടുതലോ യു.പി.ഐ പേയ്‌മെന്റ് നടത്തിയാൽ പരമാവധി ഫീസ് 300 രൂപയായിരിക്കും. റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾ എന്നിവയ്ക്ക് 2000 രൂപയ്ക്ക് മുകളിൽ 5 രൂപ ഫ്ലാറ്റ് ഫീസ് ഈടാക്കുമെന്നും ഉത്തരവിലുണ്ട്. എന്നാൽ, റൂപേ (RuPay) കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ബാധകമല്ല.
ഉപഭോക്താക്കളിൽ നിന്ന് ഒരു രൂപ പോലും ഫീസ് ഇനത്തിൽ ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരികൾ ഈ ഫീസ് ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. യു.പി.ഐ സേവന ദാദാക്കളും പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കില്ല.
രാഷ്ട്രീയ വിമർശനങ്ങൾ: തീരുമാനത്തിനെതിരെ കോൺഗ്രസ് ഇതിനകം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ ശക്തികളെ പ്രീണിപ്പിക്കുകയാണെന്നും, വിസ (VISA), മാസ്റ്റർകാർഡ് (Mastercard) തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾക്ക് നേട്ടമുണ്ടാക്കി നൽകാനാണ് ഈ നീക്കമെന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.




