തിരുവനന്തപുരം: നഗരത്തിലെ ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്.
ഓൺലൈൻ ആപ്പ് വഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് നടക്കുന്നത്. യാത്രയ്ക്കായി വാഹനം എത്തുന്നതിനിടെ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി വ്യാജ എസ്.എം.എസ് ലഭിക്കും.
യാത്രാക്കൂലിയേക്കാൾ അധികം തുക മറ്റൊരാൾ അയച്ചതായും, അധിക തുക തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പിന്നാലെ യാത്രക്കാരന്റെ പേരിൽ ഫോൺ കോളും എത്തും. ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ പറഞ്ഞാണ് തട്ടിപ്പുകാർ ഡ്രൈവറെ വിശ്വസിപ്പിക്കുന്നത്.
സാങ്കേതിക പ്രശ്നം കാരണം യാത്രക്കാരന്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം നൽകാനാകാത്തതിനാൽ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നാണ് തുക അയച്ചതെന്നും അധിക തുക തിരികെ നൽകണമെന്നുമാണ് ആവശ്യപ്പെടുക.
ഡ്രൈവിങ്ങിനിടെ എസ്.എം.എസ് വിശദമായി പരിശോധിക്കാൻ കഴിയില്ലെന്നത് മുതലെടുത്താണ് തട്ടിപ്പ്. അക്കൗണ്ടിൽ പണം എത്തിയെന്ന് വിശ്വസിച്ച് ഡ്രൈവർ തുക കൈമാറുന്നതോടെ തട്ടിപ്പ് പൂർത്തിയാകും.
പിന്നീട് യാത്രക്കാരനെ കാണാതാകുകയും ഫോൺ വിളിച്ചാൽ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നതോടെയാണ് ഡ്രൈവർ തട്ടിപ്പിനിരയായെന്ന് മനസിലാക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ നിരവധി ഡ്രൈവർമാർക്ക് സമാന രീതിയിൽ പണം നഷ്ടപ്പെട്ടതായാണ് വിവരം. ഡ്രൈവർമാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കരിക്കകം സ്വദേശിയായ ഓട്ടോ ഡ്രൈവർക്കാണ് കഴിഞ്ഞ ദിവസം 4,200 രൂപ നഷ്ടമായത്. സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള യാത്രയെന്ന പേരിലായിരുന്നു തട്ടിപ്പ്. പണം കൈമാറുന്നതിനായി വാട്‌സാപ്പിലൂടെയാണ് ലിങ്ക് അയച്ചത്.
തട്ടിപ്പിന് പിന്നാലെ ലിങ്ക് ഡിലീറ്റ് ചെയ്തതായും വിവരമുണ്ട്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അക്കൗണ്ടിൽ പണം എത്തിയതായി എസ്.എം.എസ് ലഭിച്ചാൽ മാത്രം വിശ്വസിക്കരുതെന്നും, ബാങ്ക് ആപ്പ് വഴി പണം യഥാർഥത്തിൽ ക്രെഡിറ്റായിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇടപാട് നടത്താവൂ എന്നുമാണ് പ്രധാന മുന്നറിയിപ്പ്.




