കൊച്ചി: ഓണത്തിന് മുൻപ് പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഇറച്ചിക്കറി നൽകാതിരുന്നതിന്റെ വിരോധത്തിൽ തട്ടുകട ഉടമയെ ആക്രമിച്ചതായി പരാതി.
പാലാരിവട്ടം ബൈപാസിന് സമീപത്തെ തട്ടുകടയിലാണ് സംഭവം. കടയിൽ ഇറച്ചിക്കറിക്ക് പകരം സാമ്പാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി കടയിലെത്തി ആക്രമണം നടത്തിയതെന്നാണ് പരാതി.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കടയ്ക്ക് സമീപം വച്ച് പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചു.
സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ പ്രതി തടഞ്ഞുനിർത്തി കൈകൊണ്ട് മർദിച്ചതായും പരാതിയിലുണ്ട്. മർദനമേറ്റ് താഴെ വീണ പരാതിക്കാരിയുടെ നെഞ്ചിൽ പ്രതി ചവിട്ടിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




