തൃശൂർ: എട്ട് പേരുടെ മരണത്തിനിടയാക്കിയ കയ്പമംഗലം വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടറോടും തൃശൂർ ആർടിഒയോടും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശം നൽകി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയിലെ ചരക്കുലോറികളുടെ അനധികൃത പാർക്കിങ്ങും ദേശീയപാതാ അതോറിറ്റി ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്നും പ്രത്യേകം പരിശോധിക്കും. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സുരക്ഷാ വീഴ്ചകളും അന്വേഷണവിധേയമാകും.
കയ്പമംഗലം അപകടത്തിൽ അഞ്ചുദിവസത്തിനകം പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ ദേശീയപാതയിൽ സുരക്ഷാ പരിശോധന ശക്തമാക്കും. ദേശീയപാതയിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം ‘എസ്കേപിസം’ ആണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ അറിയിച്ചു. കേരള സർക്കാർ കൃത്യമായി ചുമതല നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എട്ട് പേരുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ദേശീയപാതയിലെ സുരക്ഷാ സംവിധാനങ്ങളും അനധികൃത പാർക്കിങ്ങും വീണ്ടും ചർച്ചയാകുകയാണ്.




