തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മെഡിസെപ്പ് പരിഷ്കരണവും പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ മാറ്റങ്ങളും ഒഴികെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചില്ല.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. കൂടാതെ, ലീവ് സറണ്ടർ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിലവിലുള്ള അപാകതകൾ പരിഹരിക്കുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ മാറ്റങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
ഡി.എ കുടിശ്ശികയുടെ മുൻകാല പ്രാബല്യം സംബന്ധിച്ചും ബജറ്റ് മൗനം പാലിച്ചു. മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഡി.എ കുടിശ്ശികയുടെ മുൻകാല പ്രാബല്യം എട്ട് ഗഡുക്കളായി നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത്തവണ രണ്ട് ഗഡു മാത്രമാണ് പരിഗണിച്ചിരിക്കുന്നത്.
ഡി.എ കുടിശ്ശിക പൂർണമായി നടപ്പാക്കിയാൽ ഈ വർഷം മാത്രം 9,000 കോടി രൂപയിൽ അധികം അധികബാധ്യത സംസ്ഥാന ഖജനാവിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
മെഡിസെപ്പ് പരിഷ്കരണവും പെൻഷൻ പദ്ധതിയിലെ മാറ്റങ്ങളും പ്രഖ്യാപിച്ചെങ്കിലും ശമ്പള പരിഷ്കരണം, ഡി.എ കുടിശ്ശിക, വിരമിക്കൽ പ്രായം തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ വ്യക്തതയില്ലാത്തത് സർക്കാർ ജീവനക്കാർക്കിടയിൽ നിരാശയ്ക്ക് ഇടയാക്കിയേക്കും.




