കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചുകഴിഞ്ഞു. ഉദയംപേരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടന്ന രണ്ടര മാസത്തെ വിശദമായ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തിയ ശേഷം സംവിധായകൻ രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് അതിജീവിതയുടെ മൊഴി. പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന ശക്തമായ സാക്ഷിമൊഴികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനകം ശേഖരിച്ച ഡിജിറ്റൽ-ശാസ്ത്രീയ തെളിവുകളും രഞ്ജിത്തിനെതിരാണെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
ഈ വർഷം മാർച്ച് 28-നാണ് പെൺകുട്ടി സംവിധായകനെതിരെ പരാതി നൽകുന്നത്. ഇതിന് പിന്നാലെ എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കേസിന്റെ ഭാഗമായി മുൻപ് തൊടുപുഴയിൽ വെച്ച് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും നിലവിൽ അദ്ദേഹം ജാമ്യത്തിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി കൂടി ലഭിച്ച പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ തന്നെ അന്വേഷണസംഘം കുറ്റപത്രം ഔദ്യോഗികമായി കോടതിയിൽ സമർപ്പിക്കും.




