കൊച്ചിയിൽ ഭാര്യയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി പരാതി. തൃക്കാക്കര എ.സി.പിയുടെ ഡ്രൈവർ ഗോപിശാന്തിനെതിരെയാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്.
വൈറ്റില–ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ‘ജയാസ്’ എന്ന സ്വകാര്യ ബസിന്റെ ഉടമ എഴുപുന്ന സ്വദേശിനി പ്രജിതയാണ്. പ്രജിത ഗോപിശാന്തിന്റെ ഭാര്യയാണ്. പേരിൽ മാത്രമാണ് പ്രജിതയുടെ ഉടമസ്ഥതയെന്നും ബസിന്റെ കാര്യങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് ഗോപിശാന്ത് നേരിട്ടാണെന്നും പരാതിയിൽ ആരോപിക്കുന്നു.
നാല് ബസ് സർവീസുകൾ മാത്രമല്ല, പെർമിറ്റ് എടുത്ത് മറിച്ച് വിൽക്കുന്ന ഇടപാടുകളും ഗോപിശാന്ത് നടത്തുന്നുണ്ടെന്നും മറ്റ് ബസ് ഉടമകളെ കേസിൽപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും പരാതിയിൽ പറയുന്നു.
ബസ് ഉടമ സുനിഷിന്റെ എട്ട് ബസുകളുടെ ചില്ലുകൾ അടിച്ചുതകർത്ത കേസിലും ഗോപിശാന്ത് പ്രതിയാണെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. ബെനാമി ബസ് സർവീസുകൾ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഭവത്തിലാണ് കേസെന്നാണ് വിവരം.
സമ്മർദ്ദം സഹിക്കാനാകാതെ ബസ് ഉടമകളാണ് ഇപ്പോൾ ഗോപിശാന്തിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്.




