കൊച്ചി: യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലിനെതിരെ നടപടി സ്വീകരിച്ചത്.
അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ നിഹാദിനെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് നേരത്തെ ഐടി നിയമപ്രകാരം കേസെടുത്തിരുന്നു. സുഹൃത്തുക്കളുടെ നഗ്ന വീഡിയോ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് തൊപ്പിയുടെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് നിയമനടപടികൾ സ്വീകരിച്ചത്.
ഇതിനിടെ, കേസിൽ നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതിക്കെതിരായ കുറ്റം ഗൗരവസ്വഭാവമുള്ളതാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പൊലീസ് നിലപാട്.




