തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ തെരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അർജന്റീന ടീം കേരളത്തിലെത്തുമെന്ന സ്പോൺസറുടെ വാഗ്ദാനത്തിന് ആധികാരിക രേഖകളുണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. അർജന്റീന ടീമിന് കേരളത്തിൽ മത്സരം നടത്തണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികളും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയും ആവശ്യമാണ്. എന്നാൽ ആവശ്യമായ അംഗീകാരങ്ങളും അനുമതികളും ഇല്ലാതെയാണ് ടീമിന്റെ വരവ് സംബന്ധിച്ച വാഗ്ദാനം നൽകിയതെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര കരാർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ലംഘിച്ചെന്നും ചട്ടങ്ങൾ മറികടന്ന് അതിവേഗ നീക്കങ്ങൾ നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഇടപെടലുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തീരുമാനങ്ങളെടുത്തതെന്നും കത്തിടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻ മന്ത്രി നേരിട്ട് കൈകാര്യം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും മുൻ മന്ത്രിയുടെ യാത്രകളും ഇ-മെയിൽ ഇടപാടുകളും പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
കലൂർ സ്റ്റേഡിയം കൈമാറിയതിലും ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മത്സരം നടക്കേണ്ട തീയതി കൃത്യമായി വ്യക്തമാക്കിയിരുന്നില്ല. ഫിഫ മാച്ച് രജിസ്ട്രേഷനോ നിയമ, സാമ്പത്തിക വകുപ്പുകളുടെ അനുമതിയോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇൻഷുറൻസോ ബാങ്ക് ഗ്യാരണ്ടിയോ ഉറപ്പാക്കാതെയാണ് സ്റ്റേഡിയം കൈമാറിയതെന്നും അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.




