ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടത്ത് വീടിന് നേരെ നടന്ന ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു. ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പനാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിയായ മുരുകന്റെ വീടാണ് കാട്ടാന ആക്രമിച്ച് ഭാഗികമായി തകർത്തത്. വീടിന്റെ മുൻഭാഗവും വാതിലുകളും ആക്രമണത്തിൽ തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് മുരുകൻ നേരത്തെ തന്നെ കുടുംബത്തോടൊപ്പം സൂര്യനെല്ലിയിലേക്ക് താമസം മാറ്റിയിരുന്നു. നിലവിൽ ഈ വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് സൂക്ഷിച്ചിരുന്നത്.
ആക്രമണത്തിന് പിന്നിൽ ചക്കക്കൊമ്പനാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. സിങ്കുകണ്ടം മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം തുടർച്ചയായി ആശങ്ക സൃഷ്ടിക്കുകയാണ്.
ഇതേ പ്രദേശത്തിന് സമീപത്ത് രണ്ടാഴ്ച മുമ്പാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ മാരി എന്ന സ്ത്രീ കൊല്ലപ്പെട്ടത്. തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അടിയന്തര സുരക്ഷാ നടപടികളും ശാശ്വത പരിഹാരവും ആവശ്യപ്പെടുകയാണ്.




