ചെന്നൈ: ആറ് ദിവസത്തെ ലണ്ടൻ സന്ദർശനം പൂർത്തിയാക്കി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിൽ തിരിച്ചെത്തി. രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. സെപ്റ്റംബർ പത്തിനാണ് തമിഴ്‌നാട്ടിലേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മുഖ്യമന്ത്രി ലണ്ടനിലേക്ക് യാത്ര തിരിച്ചത്. വിവിധ ആഗോള കമ്പനികളുമായി ചർച്ച നടത്തി ധാരണാപത്രങ്ങൾ ഒപ്പിടുക എന്നതായിരുന്നു സന്ദർശനത്തിന്റെ ഔദ്യോഗിക ലക്ഷ്യം.
എങ്കിലും, മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്ര വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ലണ്ടനിൽ എത്തിയ മുഖ്യമന്ത്രി ആദ്യം സന്ദർശിച്ചത് നടൻ അജിത്തിന്റെ കാർ റേസിങ് നടക്കുന്ന വേദിയിലായിരുന്നു. റേസ് ഫ്ലാഗ് ഓഫ് ചെയ്തത് ജോസഫ് വിജയ് തന്നെയാണ്. ഇതിനിടയിൽ നടി തൃഷയ്ക്കൊപ്പം റേസിങ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. നിക്ഷേപ സമാഹരണത്തിനല്ല, മറിച്ച് കാർ റേസ് കാണാൻ മാത്രമാണ് മുഖ്യമന്ത്രി ലണ്ടൻ സന്ദർശിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം.
എന്നാൽ പ്രതിപക്ഷ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് സർക്കാർ രംഗത്തെത്തി. സന്ദർശനത്തിനിടയിൽ വിവിധ കമ്പനികളുമായി നടത്തിയ ചർച്ചകളുടെ ഭാഗമായി 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്താൻ കഴിഞ്ഞതായി ടി.വി.കെ. സർക്കാർ വ്യക്തമാക്കുന്നു. ഈ പദ്ധതികളിലൂടെ തമിഴ്‌നാട്ടിൽ പതിനായിരത്തിലധികം പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച കരാർ ഒപ്പിടുന്നതിന്റെ ചിത്രങ്ങളും സർക്കാർ പുറത്തുവിട്ടിരുന്നു.




