തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിലെ ചേരിപ്പോര് രൂക്ഷമാകുന്നു.
സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് രംഗത്തെത്തി.
തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് താൻ നേതൃത്വത്തിന് നൽകിയ പരാതിയാണ് സൈബർ കേസിന് പിന്നിലെന്നും, ഡി.സി.സി പ്രസിഡന്റ് ജില്ലയിലെ കോൺഗ്രസിനെ ക്ഷയിപ്പിക്കുകയാണെന്നും ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഷാജി കോടങ്കണ്ടത്തും മറ്റ് എട്ട് പേർക്കുമെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.
ഒല്ലൂരിലെ തന്റെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ജോസഫ് ടാജറ്റിനെതിരെ കെ.പി.സി.സിക്ക് മൂന്ന് പരാതികൾ നൽകിയിരുന്നുവെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാണ് സൈബർ കേസിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
സൈബർ കേസിന് പിന്നാലെ ഡി.സി.സി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും കെ.പി.സി.സി സെക്രട്ടറി വ്യക്തമാക്കി.
ഇതോടെ തൃശൂർ കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുകയാണ്.




