തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
പഴുവിൽ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33) ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ (32) എന്നിവരാണ് അറസ്റ്റിലായത്.
തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവതിയെ കഴിഞ്ഞ മാർച്ച് 23-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) കരയാമുട്ടം സൊസൈറ്റിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് പിടിയിലായത്.
2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 90,500 രൂപ, ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന 50 ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ അന്ന് പിടിച്ചെടുത്തിരുന്നു.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നത് ശരത് കുമാറാണെന്ന് കണ്ടെത്തിയത്.
ശരത് കുമാറിനും ചില ദിവസങ്ങളിൽ ശ്രീലക്ഷ്മിക്കും ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നത് വൈശാഖാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
വലപ്പാട് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പദ്മരാജൻ, എസ്.ഐമാരായ മൗഷമി, അമൽദേവ്, ഉണ്ണി, സി.പി.ഒ അഖിൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.




