പാലക്കാട്: പാലക്കാട് നഗരത്തിൽ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ 33കാരിയുടെ പരാതിയിലാണ് പാലക്കാട് നോർത്ത് പൊലീസ് നടപടി സ്വീകരിച്ചത്. വടക്കന്തറ സ്വദേശി സുന്ദർ രാജൻ, നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്.
5.50 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയതിന്റെ ഒരു മാസത്തെ പലിശ മുടങ്ങിയതിനെ തുടർന്നാണ് പ്രതികൾ മകളെ ബന്ധുവീട്ടിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി. അന്യായമായി തടവിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് നഗരവും കിഴക്കൻ മേഖലകളും കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള പലിശ മാഫിയ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഭീമമായ പലിശയാണ് ഇത്തരം സംഘങ്ങൾ ഈടാക്കുന്നതെന്നാണ് പരാതി. ഒരു തവണത്തെ തിരിച്ചടവ് മുടങ്ങിയാൽ തന്നെ കടക്കാരെ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും പരാതികളുണ്ട്. 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട സംഭവത്തോടെ പാലക്കാട്ടെ അനധികൃത പലിശ ഇടപാടുകളും ബ്ലേഡ് മാഫിയയുടെ പ്രവർത്തനങ്ങളും വീണ്ടും ചർച്ചയാകുകയാണ്. ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.




