തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെപിസിസി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ചുമതലക്കാരിയായിരുന്നു രമണി.
നാളെ തന്നെ യോഗം ചേർന്ന് വിഷയം പരിശോധിക്കാനാണ് കെപിസിസിയുടെ നിർദേശം. സംഘർഷത്തിൽ ഉൾപ്പെട്ട ഇരു വിഭാഗങ്ങളെയും കേൾക്കാനും അന്വേഷണ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ എസ്.സി, എസ്.ടി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്.
തനിക്കെതിരെ മോശം പരാമർശങ്ങൾ നിരന്തരം ഉണ്ടായതിനെ തുടർന്നാണ് ചോദ്യം ചെയ്തതെന്നും സജിത്തിനെതിരായ തന്റെ പ്രതികരണം സ്വാഭാവികമായിരുന്നെന്നും രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു. തർക്കത്തിനിടെ ആദ്യം അടിച്ചത് താൻ തന്നെയാണെന്നും എംഎൽഎ സമ്മതിച്ചിരുന്നു.
എന്നാൽ രമ്യ ഹരിദാസിന്റെ പ്രതികരണം ‘അഭിനയമാണെന്ന്’ സജിത്ത് മുട്ടപ്പലം ആരോപിച്ചു. പി.എ ചമഞ്ഞ് നടക്കുന്ന പാളയം പ്രദീപാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടതെന്നും സജിത്ത് പ്രതികരിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷം അന്വേഷണ സമിതി കെപിസിസിക്ക് റിപ്പോർട്ട് നൽകും.




