കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. എട്ട് ജില്ലകളിൽ നിന്നായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 403 വിനോദസഞ്ചാരികൾ ഉൾപ്പെടെ 844 പേരെയാണ് കാണാതായത്. കാണാതായവരിൽ 341 പേർ വിദേശികളാണ്. ഇതിൽ 142 പേർ ഇന്ത്യക്കാരാണ്.
പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ചിത്വാൻ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 64 മൃതദേഹങ്ങളും നവൽപരാസി ഈസ്റ്റിൽ നിന്ന് 26 മൃതദേഹങ്ങളും കണ്ടെത്തി. 28 പൊലീസ് ഉദ്യോഗസ്ഥരെയും കാണാനില്ലെന്നാണ് വിവരം.
അതിനിടെ, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നേപ്പാളിന് സാധ്യമായ എല്ലാ അടിയന്തര സഹായവും നൽകുമെന്ന് മോദി അറിയിച്ചു.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലും ബിഹാറിലും കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭോട്ടെ കോഷി നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതോടെ നുവാകോട്ടിലൂടെയും ധാദിങ് ജില്ലയിലൂടെയും വെള്ളം കുത്തിയൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. നിരവധി ഗ്രാമങ്ങൾ പ്രളയത്തിൽ ഒലിച്ചുപോയി.
ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് ഉണ്ടായ ഹിമപാതവും മണ്ണിടിച്ചിലും നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതാണ് പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിനോദസഞ്ചാരികൾക്കൊപ്പം 33 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. പത്തോളം ടൂറിസ്റ്റ്, ട്രാവൽ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നേപ്പാൾ ടൂറിസം ബോർഡ് പ്രാഥമിക കണക്ക് തയ്യാറാക്കിയത്.
വിദേശത്തുനിന്ന് നേപ്പാളിലെത്തിയ 291 പേരിൽ 105 പേർ ഇന്ത്യക്കാരാണ്. ഓസ്ട്രേലിയ, നെതർലൻഡ്‌സ്, യുഎസ്, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്. കണക്കുകളിൽ മാറ്റം വരാമെന്ന് നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി.
അടിയന്തര സഹായത്തിനായി 1234, 1144 എന്നീ ടോൾ ഫ്രീ നമ്പരുകളിലോ ടൂറിസ്റ്റ് പൊലീസിന്റെ 9851289445 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.




