തിരുവനന്തപുരം വെള്ളനാട് ചാങ്ങയിൽ അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്ണവിയാണ് പരാതി നൽകിയത്.
ഒരു വയസുള്ള കുഞ്ഞിന് നൽകാനായി വാങ്ങിയ അമൃതം പൊടി പാക്കറ്റിലാണ് പല്ലിയെ കണ്ടെത്തിയതെന്ന് വൈഷ്ണവിയുടെ പരാതി.
ഓഗസ്റ്റ് 19ന് ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്നാണ് അമൃതം പൊടി വാങ്ങിയത്. പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടതെന്നും പരാതിയിൽ പറയുന്നു.
കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിർമ്മിച്ച പൊടിയാണിത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും വൈഷ്ണവി പരാതി നൽകി.
മന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായി വൈഷ്ണവി പറഞ്ഞു.
സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയും തുടർനടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, ഇത്തരം സംഭവം ആവർത്തിക്കാതിരിക്കണമെന്നും വൈഷ്ണവി ആവശ്യപ്പെട്ടു.




