കായംകുളത്ത് പട്ടാപ്പകൽ യുവതിയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സ്വന്തം നിലയിൽ പിന്തുടർന്ന് സാഹസികമായി പിടികൂടി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗവും പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനത്തിന്റെ ഉടമയുമായ രജനിയുടെ മാല കവർന്ന കറ്റാനം ഇലിപ്പക്കുളം കാരൂർ താഴ്ചയിൽ നെൽസണെയാണ് (30) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.
കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് സമീപമുള്ള രജനിയുടെ സ്ഥാപനത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്. തുടർന്ന് സംസാരിച്ചുനിൽക്കുന്നതിനിടെ രജനിയുടെ പിന്നിൽനിന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ കഴുത്തിലെ സ്വർണമാല ഇയാൾ പൊട്ടിച്ചെടുക്കുകയായിരുന്നു.
മാലയുമായി സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമയോചിതമായി പ്രവർത്തിച്ച രജനി പിന്നാലെ ഓടിയെത്തി സ്കൂട്ടറിൽ ബലമായി പിടികൂടി. യുവതി പിടിവിടുന്നില്ലെന്ന് കണ്ടതോടെ ഇയാൾ രജനിയെ റോഡിലൂടെ വലിച്ചുകൊണ്ട് സ്കൂട്ടർ മുന്നോട്ട് ഓടിച്ചു. എന്നാൽ അധികദൂരം പോകുംമുമ്പ് സ്കൂട്ടർ നിയന്ത്രണംവിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ മോഷ്ടാവിനെ വളഞ്ഞുപിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




