ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന കേസിലെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടായേക്കുമെന്ന് സൂചന. ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സൂചന നൽകിയത്.
ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ശബരിമല കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.
അതിനിടെ, ശബരിമല യുവതീപ്രവേശന വിധിയെ പരാമർശിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് രംഗത്തെത്തി. വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രധാനം ലിംഗസമത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമർശം. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും ലിംഗസമത്വവും ആചാരങ്ങളുടെ പേരിൽ നിഷേധിക്കുന്നത് നീതീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
ശബരിമല വിധിയിലൂടെ ഇക്കാര്യം കോടതി ഉറപ്പാക്കിയെന്നും ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള അവസരം ഭരണഘടന നൽകുന്ന അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ അന്തസിനും ആരാധനാ സ്വാതന്ത്ര്യം പ്രധാനമാണെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
ജന്മവും സ്വത്വവുമായിരുന്നു ഒരുകാലത്ത് ആരാധനാ സ്വാതന്ത്ര്യം നിർണയിച്ചിരുന്നതെന്നും ആ കാലഘട്ടത്തിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




