കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് ജാൻമണി പിന്നീട് ഖേദം പ്രകടിപ്പിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചു. ആരെയും വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല പ്രസ്താവന നടത്തിയതെന്നും, പരസ്യമായി ക്ഷമ ചോദിക്കുന്നതായും അവർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല താൻ പരാമർശിച്ചതെന്നും, ഒരു കണ്ടന്റുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ജാൻമണി വിശദീകരിച്ചു. മലയാളം ശരിയായി പറയാൻ കഴിയാത്തത് തെറ്റിദ്ധാരണയ്ക്ക് കാരണമായിരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് താൻ പറഞ്ഞ വിവരത്തിൽ തെറ്റുണ്ടെന്ന് മനസ്സിലായതെന്നും, ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് വസ്തുതകൾ ഉറപ്പാക്കേണ്ടിയിരുന്നുവെന്നും ജാൻമണി പറഞ്ഞു. തന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും വീഡിയോയിൽ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് സൈബർ പൊലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




