കൊച്ചി: നസ്ലനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ സിനിമയെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ രംഗത്ത്.
ചിത്രത്തിലെ കഥാപാത്രങ്ങൾ യഥാർഥ സിനിമാ പ്രവർത്തകരെ അടിസ്ഥാനമാക്കിയുള്ളതാണോയെന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിനവ് വിശദീകരണം നൽകിയത്.
“ആര് ആരാണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, കഥാപാത്രങ്ങളിലൂടെ പറയാൻ ശ്രമിച്ച കാര്യങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നാണ് ആഗ്രഹം. കഥ പൂർണമായും ഭാവനയിൽ നിന്നുള്ളതാണ്. കഥാപാത്രങ്ങൾ ഞാനും തിരക്കഥാകൃത്ത് രാമു സുനിലും ജീവിതത്തിൽ കണ്ടുമുട്ടിയ വിവിധ ആളുകളുടെ സ്വഭാവവിശേഷങ്ങളുടെ മിശ്രണമാണ്. എന്റെ ചില ജീവിതാനുഭവങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും ഭാവന കലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്,” എന്നാണ് അഭിനവ് വ്യക്തമാക്കിയത്.
ആരെയെങ്കിലും തുറന്നുകാട്ടുക എന്നതല്ല തന്റെ ലക്ഷ്യമെന്നും, സമൂഹത്തിലെ ചില അപ്രിയ സത്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ചിത്രം ഒരുക്കിയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഒടിടി റിലീസിന് ശേഷമാണ് കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും, ഈ ചിത്രം തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടികളിലൊന്നാണെന്നും അഭിനവ് പറഞ്ഞു.
ജൂൺ 5-ന് തിയേറ്ററുകളിലെത്തിയ ‘മോളിവുഡ് ടൈംസ്’ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചിത്രത്തിൽ നസ്ലനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രാമു സുനിലാണ്.




