ന്യൂഡൽഹി: വിദ്യാഭ്യാസ മേഖല തകർക്കാനും കുറ്റക്കാർക്ക് സംരക്ഷണം നൽകാനും കേന്ദ്രസർക്കാർ കൂട്ടുനിന്നുവെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്ത്.
വിദ്യാഭ്യാസ മേഖല തകർത്തവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിച്ചുവെന്നും, യുവജനങ്ങളുടെ ഭാവി തകർത്തത് കേന്ദ്രസർക്കാരാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം, വിദ്യാർത്ഥികളോട് മാപ്പ് പറയണം, പ്രതിഷേധക്കാർക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം എന്നീ മൂന്ന് ആവശ്യങ്ങളും രാഹുൽ ഗാന്ധി ആവർത്തിച്ചു.
പ്രധാനമന്ത്രിക്ക് പാർലമെന്റിൽ വിഷയത്തിൽ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, സമൂഹമാധ്യമ പോസ്റ്റിലൂടെ വിദ്യാർത്ഥികളോടുള്ള ആശങ്ക പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും, അത് സർക്കാരിന്മേലുള്ള കടുത്ത സമ്മർദം വ്യക്തമാക്കുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.
വോട്ട് മോഷണം, സീറ്റ് മോഷണം, സംഭാവനാ കൊള്ള, ചോദ്യപേപ്പർ ചോർച്ച എന്നിവയുടെ പട്ടിക നീളുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് പങ്കുവച്ചും സി.ജെ.പി പ്രതിഷേധം ശക്തമാക്കി.




