പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും.
കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ കോടതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, തന്നെ തൂക്കിക്കൊന്നോളൂ എന്ന് ചെന്താമര പ്രതികരിച്ചതായി റിപ്പോർട്ട്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിരുന്നു.
2025 ജനുവരി 27-നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ്, തണ്ടർബോൾട്ട് സംഘം എന്നിവരുടെ നേതൃത്വത്തിലുള്ള തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.
കേസിന്റെ വിചാരണയിൽ 81 സാക്ഷികളെയാണ് പരിഗണിച്ചത്. സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിലെ അന്തിമ വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് നേരത്തെ പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു.




