കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിധി പ്രഖ്യാപനം പാലക്കാട് അഡീഷണൽ സെഷൻസ് കോടതി മാറ്റിവച്ചു.
പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ, പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിധി മാറ്റിവെച്ചു. അടുത്ത ദിവസം തന്നെ ശിക്ഷാവിധി പ്രഖ്യാപിക്കുമെന്നാണ് സൂചന.
2025 ജനുവരി 27-നാണ് ചെന്താമര സുധാകരനെയും മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലും പ്രതി ചെന്താമര തന്നെയായിരുന്നു. ആ കേസിൽ കോടതി നേരത്തെ ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചിരുന്നു.
സ്വന്തം കുടുംബം തകരാൻ കാരണക്കാരായതെന്ന് ആരോപിച്ച് സജിതയെയും പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
അതേസമയം, കേസിന്റെ വിസ്താരണത്തിനിടെ പ്രതിയുടെ സഹോദരൻ രാധാകൃഷ്ണൻ, സഹോദരഭാര്യ രമ, അയൽവാസിയായ പൊന്നുകുട്ടി എന്നിവർ ഉൾപ്പെടെയുള്ള ചില സാക്ഷികൾ പോലീസിന് നൽകിയ മൊഴികളിൽ നിന്ന് കോടതിയിൽ പിന്നോട്ടുപോയിരുന്നു. ഇതടക്കമുള്ള തെളിവുകളും വാദങ്ങളും കോടതി നേരത്തെ പൂർത്തിയാക്കിയിരുന്നു.




