സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ ശക്തമായി തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ പ്രകാരം പ്രധാന റോഡുകളിൽ വെള്ളക്കെട്ടും വാഹനങ്ങളുടെ കാഴ്ച മങ്ങലും മൂലം ഗതാഗത തടസ്സങ്ങൾ ഉണ്ടായേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സങ്ങൾക്കും അപകടങ്ങൾക്കും ഇടയാകാം. വീടുകൾക്കും കുടിലുകൾക്കും ഭാഗിക നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത നിർമാണങ്ങൾക്ക് നാശനഷ്ടം സംഭവിക്കാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും സുരക്ഷിത സ്ഥലങ്ങളിൽ തുടരുകയും വേണം. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.




