മലപ്പുറത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ പ്രഭാത സവാരിക്കും വ്യായാമത്തിനുമുള്ള സമയം നീട്ടി നൽകി മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിറക്കി. ഇനി മുതൽ രാവിലെ 9 മണി വരെ പൊതുജനങ്ങൾക്ക് കോട്ടക്കുന്നിൽ സൗജന്യമായി പ്രഭാത സവാരിയും വ്യായാമവും നടത്താം.
നിലവിൽ രാവിലെ 8 മണി വരെ മാത്രമായിരുന്നു ഇതിനായി സമയം അനുവദിച്ചിരുന്നത്. കോട്ടക്കുന്നിലെ പ്രവേശന സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞദിവസം നടന്ന മലപ്പുറം നഗരസഭാ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിരുന്നു.
കൂടാതെ, മലപ്പുറം ഫോർട്ട് ഹിൽ ക്ലബ് ഭാരവാഹികൾ ഇതേ ആവശ്യമുന്നയിച്ച് ഡി.ടി.പി.സി സെക്രട്ടറിക്ക് പ്രത്യേക നിവേദനവും സമർപ്പിച്ചു. ഇതോടെയാണ് പ്രഭാത സവാരി സമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ച് നൽകാൻ അധികൃതർ തീരുമാനിച്ചത്.
സ്ത്രീകളും കുട്ടികളും വയോധികരും അടക്കം മലപ്പുറം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകളാണ് ദിവസവും അതിരാവിലെ മുതൽ വ്യായാമത്തിനായി കോട്ടക്കുന്നിൽ എത്താറുള്ളത്. പുതിയ ഉത്തരവ് ഇവർക്കെല്ലാം വലിയ ആശ്വാസമാകും.
പുതിയ ട്രാഫിക്/പ്രവേശന ക്രമീകരണങ്ങൾ അനുസരിച്ച് ടിക്കറ്റ് എടുത്ത് കോട്ടക്കുന്നിൽ പ്രവേശിക്കാവുന്ന സന്ദർശക സമയം രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു..
അതേസമയം, പൂർണ്ണമായും സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോട്ടക്കുന്ന് പാർക്കിലേക്ക് പ്രവേശിക്കുന്നതിന് ഫീസ് ഈടാക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിവിധ ഘട്ടങ്ങളിലായി സ്ഥാപിച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ഫീസ് നൽകേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് പാർക്കിലെ പ്രവേശനം പൂർണ്ണമായും സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനവും ലഭിച്ചിരുന്നു.




