കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. വരും ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും വീണ എത്തിയിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സാവകാശമാണ് ടി. വീണ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൂടുതൽ സമയം അനുവദിക്കാൻ തയ്യാറല്ലെന്ന കർശന നിലപാടാണ് ഇഡി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ബുധനാഴ്ച തന്നെ ഹാജരാകണമെന്ന് വ്യക്തമാക്കി പുതിയ സമൻസ് അയച്ചത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ വീണ ഉൾപ്പെടെ ഒൻപത് പേർക്കാണ് നേരത്തെ സമൻസ് അയച്ചിരുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള മറ്റ് എട്ട് പേരും വൈകാതെ തന്നെ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും.
സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കിന് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും വീണയ്ക്ക് വിശദീകരിക്കേണ്ടി വരും. ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വീണയ്ക്ക് വായ്പയായി ലഭിച്ച സാഹചര്യവും, അതിന്റെ തിരിച്ചടവ് വിവരങ്ങളും ചോദ്യം ചെയ്യലിൽ വിശദീകരിക്കേണ്ടി വരും. നൽകാത്ത സേവനത്തിന്റെ പേരിൽ മറ്റ് കരാർ സ്ഥാപനങ്ങളെ അപേക്ഷിച്ച് വൻ തുകയാണ് എക്സാലോജിക് കൈപ്പറ്റിയതെന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ കണ്ടെത്തൽ വീണയ്ക്ക് വലിയ കുരുക്കാകും. എക്സാലോജിക്കുമായുള്ള കരാറിന് ശേഷം സിഎംആർഎൽ ‘അറ്റ്നാ ടെക്നോളജി’ എന്ന മറ്റൊരു സ്ഥാപഭവുമായി ഉണ്ടാക്കിയ കരാറിലെ വിവരങ്ങളാണ് ഇതിൽ ഇഡിക്ക് നിർണായകമായി മാറിയിരിക്കുന്നത്.




