വയനാട് സർക്കാർ ടൗൺഷിപ്പിലെ ബാക്കി വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. താമസം തുടങ്ങിയ കുടുംബങ്ങൾക്ക് വാടക ഒഴിവാക്കുമെന്നും ദിനബത്തയും ഭക്ഷണ കൂപ്പണും തുടരുമെന്നും മന്ത്രി അറിയിച്ചു.
വയനാട് കളക്ടറേറ്റിൽ നടന്ന ടൗൺഷിപ്പ് അവലോകന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി ടി. സിദ്ദിഖ്.
ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശേഷിക്കുന്ന 62 വീടുകൾ ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കും. വീടുകൾക്ക് പുറമേയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണവും ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൗൺഷിപ്പിൽ താമസം തുടങ്ങിയ കുടുംബങ്ങൾക്ക് മാസവാടക ഒഴിവാക്കുമെന്നും ദിനബത്തയും ഭക്ഷണ കൂപ്പണും തുടരുമെന്നും മന്ത്രി അറിയിച്ചു. അതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ദുരന്തബാധിത മേഖലയിലെ കാർഷിക ഭൂമി ക്രമീകരിച്ച് നൽകുന്നതിനും വൈദ്യുതി അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പിൽ അധിക ജലവും ചെളിയും ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ കെ.എസ്.ഡി.എം.എയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് വീടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 18 വീടുകളുടെ ലേഔട്ട് അനുമതി നൽകിയതായും ശേഷിക്കുന്ന വീടുകൾക്കും അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, പ്രണവ് സി. ഹരിയുടെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിച്ച മന്ത്രി, അദ്ദേഹത്തെ ബിസിനസുകാരനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും, മികച്ച അക്കാദമിക് മികവുള്ള വ്യക്തിയാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയോട് ശുപാർശ നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു.




