കണ്ണൂർ വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയിൽ കണ്ടെത്തിയ ദുരൂഹ വസ്തുവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. കല്ലറയിൽ കണ്ടെത്തിയത് 2006ലും 2015ലും ഇതേ കല്ലറയിൽ സംസ്കരിച്ച രണ്ടുപേരുടെ മൃതദേഹ അവശിഷ്ടങ്ങളാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാണിയപ്പാറ ഇൻഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയിലാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹസാദൃശ്യമുള്ള വസ്തു കണ്ടെത്തിയത്. ഈ വസ്തുവിന്റെ യഥാർഥ സ്വഭാവം എന്താണെന്നും ഇത് മുൻപ് സംസ്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടമാണോയെന്നും കണ്ടെത്തിയാൽ മാത്രമേ ദുരൂഹത നീങ്ങുകയുള്ളൂ.
ഇതിനായി കല്ലറ വീണ്ടും തുറന്ന് വിശദമായ പരിശോധന നടത്തേണ്ട സാഹചര്യമാണുള്ളത്. ഈ മാസം 13-ന് മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് സംശയാസ്പദമായ വസ്തു ശ്രദ്ധയിൽപ്പെട്ടത്.
ശവപ്പെട്ടിക്ക് സമീപം ചെരിഞ്ഞ നിലയിൽ വച്ചിരുന്നതാണ് വസ്തു. ക്രൈസ്തവ ആചാരപ്രകാരം ഇത്തരത്തിൽ സംസ്കാരം നടത്താറില്ലെന്നതാണ് സംശയങ്ങൾക്ക് കാരണമായത്.
2006-ൽ മരിച്ച റോസമ്മയുടെയും 2015-ൽ മരിച്ച ജെയ്‌സണ്റെയും മൃതദേഹങ്ങളാണ് ഈ കല്ലറയിൽ മുൻപ് സംസ്കരിച്ചിരുന്നത്. ആദ്യമായി സംസ്കരിച്ച റോസമ്മയുടെ ശവപ്പെട്ടിയുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് പായയാകാം കണ്ടെത്തിയതെന്നാണ് പൊലീസിന്റെ അനുമാനം.
സംസ്കാര സമയത്തെ ചിത്രങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ ആദ്യമായി സംസ്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാതെ തന്നെ പിന്നീട് മറ്റൊരു മൃതദേഹം എങ്ങനെ അതേ കല്ലറയിൽ സംസ്കരിച്ചു എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരമില്ല.
ദുരൂഹത നീക്കുന്നതിനായി കൂടുതൽ പരിശോധനകളും തെളിവ് ശേഖരണവും തുടരുകയാണ്.




