ന്യൂഡല്‍ഹി: ചരിത്ര വിധിയുമായി സുപ്രീംകോടതി. രാജ്യദ്രോഹനിയമം കോടതി താത്കാലികമായി മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. പുനഃപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുത് എന്നാണ് നിര്‍ദേശം.
കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
രാജ്യദ്രോഹ നിയമം മരവിപ്പിച്ചുകൂടേ എന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹ നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ രാജ്യദ്രോഹ നിയമം തുടരണം എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
തുടര്‍ന്ന് ഇന്ന് ഹരജികള്‍ വീണ്ടും പരിഗണിച്ചപ്പോഴായിരുന്ന കോടതി വിവാദ നിയമം മരവിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാവുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870ല്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ് 124എ.
പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകര്‍ക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍, എഴുത്തുകള്‍, മറ്റ് ആവിഷ്‌കാരങ്ങള്‍ എന്നിവയാണ് രാജ്യദ്രോഹമാവുന്നത്. ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ദുരുപയോ?ഗം ചെയ്യുന്നതായി വിമര്‍ശനം ശക്തമായിരുന്നു. സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കും ജനവിരുദ്ധ തീരുമാനങ്ങള്‍ക്കും പൗരത്വനിയമം പോലുള്ളവയ്ക്കുമെതിരെ സമരം ചെയ്യുന്നവരെ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്ന സാഹചര്യങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.