കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിക്കും. സിക്കിമിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നത്.
കൊൽക്കത്ത വിമാനത്താവളത്തിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈൽ യൂണിറ്റ് നോർകയുടെ ഇടപെടലിൽ സജ്ജീകരിച്ചിട്ടുണ്ട്. എംബാം നടപടികൾ പൂർത്തിയായ ശേഷം ഏറ്റവും അടുത്ത വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കാനാണ് തീരുമാനം.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി ആംബുലൻസ് സൗകര്യവും ഒരുക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക എല്ലാ നടപടികളും ഏകോപിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.




