രാജ്യത്തെയാകമാനം പിടിച്ചുലച്ചിരിക്കുകയാണ് ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് സിജെപി. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നടപടികളെ വിമര്‍ശിച്ച് കൂടുതല്‍ സെലിബ്രിറ്റികളും രംഗത്തെത്തുകയാണ്. ഒടുവില്‍ സമരം അവസാനിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളും ചര്‍ച്ചകളും നടത്താന്‍ തയ്യാറായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരീക്ഷ ക്രമക്കേടില്‍ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഉറപ്പുനല്‍കി. സിജെപി പ്രക്ഷോഭം രാജ്യത്തെ ഓര്‍മിപ്പിക്കുന്ന ഏഴ് പാഠങ്ങള്‍ പരിശോധിക്കാം.
പരിഹാസത്തെ കരുത്താക്കിയ ഇമേജ്
തൊഴില്‍ രഹിതരായ യുവാക്കളെക്കുറിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞ പാറ്റകളെന്ന വാക്കില്‍ നിന്നാണ് സിജെപി തങ്ങളുടെ പേരും ഇമേജും രൂപപ്പെടുത്തുന്നത്. ആക്ഷേപഹാസ്യ സ്വഭാവമുള്ള പേര് വളരെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുകയും പാറ്റകളുടെ രൂപം, പോസ്റ്ററുകള്‍, ബിജെപിയെ അനുകരിച്ചുകൊണ്ടുള്ള സിജെപി എന്ന പേര് എല്ലാം വളരെയെളുപ്പത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായിക്കുകയായിരുന്നു.
ചെയ്യേണ്ട കാര്യങ്ങള്‍, ചെയ്യേണ്ടാത്തത്
പ്രധാന പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോള്‍ ചെയ്യേണ്ടാത്ത കാര്യങ്ങളെക്കുറിച്ച് സിജെപി കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ആയുധങ്ങള്‍ കൈയിലെടുക്കാതെ ഭരണഘടന കൊണ്ടുനടക്കുക, വെള്ളം കുടിക്കുക, സണ്‍സ്ക്രീന്‍ പുരട്ടുക, പ്രകോപനങ്ങളില്‍ വീണ് പോകാതിരിക്കുക, അക്രമം ചെയ്യാതിരിക്കുക എന്നിവയൊക്കെയായിരുന്നു നിര്‍ദേശങ്ങള്‍.
രോഷം ഒഴുകി, പക്ഷേ മനസ് കൈവിട്ടില്ല
തൊഴിലില്ലായ്മ, പരീക്ഷ ക്രമക്കേട്, സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്തവരെന്ന പരിഹാസം, വര്‍ഗീയത തുടങ്ങി ഇന്നത്തെ യുവാക്കളുടെ രോഷം മുഴുവനുമാണ് ഡല്‍ഹിയിലെ തെരുവുകളില്‍ കണ്ടത്. രോഷം പുറത്തുവിടുമ്പോഴും മനസ് കൈവിടാതെ സമാധാനപരമായാണ് അവര്‍ പ്രതിഷേധിച്ചത്.
റീലില്‍ നിന്ന് റിയലിലേക്ക്
ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ട് തലച്ചോര്‍ മരവിച്ച തലമുറയെന്ന വിമര്‍ശനത്തെ അവര്‍ അപ്രസക്തമാക്കി. റീല്‍സിലൂടെ സമാന ആശയമുള്ളവരെ കണ്ടെത്തുകയും റിയല്‍ ലൈഫില്‍ പ്രതിഷേധത്തിന്റെ തീ ആളിക്കത്തിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ രാജ്യത്തെ തങ്ങളുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു പാറ്റകള്‍.
ഇതാണ് സമാധാനം
പൊലീസ് മര്ദനമുണ്ടായപ്പോഴും സമാധാനപരമായിരുന്നു യുവാക്കളുടെ പ്രതിഷേധം. ആയുധങ്ങള്‍ക്ക് പകരം അവര്‍ കൈയിലെടുത്തത് റോസാപ്പൂക്കളും ഭരണഘടനയും പാഠപുസ്തകങ്ങളും ഇന്ത്യന്‍ പതാകയുമാണ്.
നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ല
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടിയെടുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടും ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് അവര്‍ ഉറക്കെപ്പറഞ്ഞു. നിഷ്പക്ഷമായ ഒരു സ്ഥലത്തല്ലാതെ ചര്‍ച്ചയ്ക്ക് വരില്ലെന്ന നിലപാടിലും അവര്‍ മാറ്റം വരുത്തിയില്ല.
വിഷയങ്ങളിലെ വ്യക്തത
തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നല്ല വ്യക്തതയാണ് പ്രതിഷേധിക്കുന്ന ഓരോ വിദ്യാര്ഥിക്കുമുള്ളത്. നാല് ആവശ്യങ്ങളാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി, സുതാര്യമായ പരീക്ഷാ നടത്തിപ്പ്, പരീക്ഷാ ക്രമക്കേടില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം, ക്രമക്കേടുകള്‍ക്ക് ഉത്തരം പറയാന്‍ അധികൃതര്‍ ബാധ്യതയുള്ളവരാകുക.




