തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് റീടാർ ചെയ്ത റോഡ് അജ്ഞാതർ രാത്രിയിൽ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചതായി പരാതി. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കാറാത്തല–പുള്ളിയിൽ റോഡിലാണ് സംഭവം.
ഏകദേശം 30 ലക്ഷം രൂപ ചെലവഴിച്ച് റീടാറിംഗ് നടത്തിയ റോഡിന്റെ 400 മീറ്ററോളം ഭാഗമാണ് ആദ്യ ദിവസം തന്നെ സാമൂഹ്യവിരുദ്ധർ മണ്ണെണ്ണയൊഴിച്ച് കേടുവരുത്തിയതെന്നാണ് പരാതി. തുടർന്ന് നാട്ടുകാർ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കരാറുകാരന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയും വിജിലൻസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എൻജിനിയറിങ് വിഭാഗത്തിന്റെ പരിശോധനയിലാണ് റോഡ് മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചതാണെന്ന് കണ്ടെത്തിയതെന്നാണ് കരാറുകാരന്റെ വിശദീകരണം. ഇതിനെ തുടർന്ന് സ്വന്തം ചെലവിൽ വീണ്ടും 400 മീറ്റർ ഭാഗം റീടാർ ചെയ്തെങ്കിലും അന്നുരാത്രി തന്നെ വീണ്ടും സമാനരീതിയിൽ റോഡ് നശിപ്പിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
സംഭവത്തെ തുടർന്ന് ടാറിങ് ബിൽ പാസാകാതെ സാമ്പത്തിക പ്രതിസന്ധിയിലായതായി കരാറുകാരൻ പറഞ്ഞു. കടം വാങ്ങിയും സ്ഥലം വിറ്റുമാണ് വീണ്ടും റോഡ് ടാർ ചെയ്തതെന്നും ഇനി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായതിനാലാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ നാട്ടുകാരുടെ ഒരു വിഭാഗം സ്ഥലത്തെത്തിയതോടെ തർക്കാവസ്ഥയുണ്ടായി. വിവരം അറിഞ്ഞ് പൊലീസെത്തി റോഡ് ഗതാഗതത്തിനായി തുറന്നുനൽകാൻ ആവശ്യപ്പെടുകയും സംഭവത്തിൽ അന്വേഷണം നടത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
സംഭവത്തിൽ കരാറുകാരൻ പൊലീസിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. അജ്ഞാതരെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.




