തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുക സർക്കാർ വർദ്ധിപ്പിച്ചു. ഇനി മുതൽ ഒന്നാം സമ്മാനം 25 കോടി രൂപയായിരിക്കില്ല, മറിച്ച് 30 കോടി രൂപയായിരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിൽ മാത്രമാണ്. അതേസമയം ടിക്കറ്റ് വിലയിൽ മാറ്റമില്ലാതെ 500 രൂപയായി തന്നെ തുടരും. ഒന്നാം സമ്മാനത്തുക ഉയർത്തിയപ്പോൾ മുൻപ് 50 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം ഇത്തവണ 25 ലക്ഷം രൂപയാക്കി കുറച്ചിട്ടുണ്ട്. ആകെ സമ്മാനത്തുകയായി 125 കോടി 54 ലക്ഷം രൂപയാണ് ലോട്ടറി വകുപ്പ് വിതരണം ചെയ്യുന്നത്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും (ഒരോ സീരീസിലും രണ്ട് വീതം). നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക (ഓരോ സീരീസിലും ഒന്നു വീതം). ആറാം സമ്മാനം അയ്യായിരം രൂപ വീതം 54,000 പേര്‍ക്ക് വലഭിക്കും. ഏഴാം സമ്മാനമായി ലഭിക്കുന്നത് 2000 രൂപയാണ്. ഇത് 81,000 പേര്‍ക്ക് വഭിക്കും. എട്ടാം സമ്മാനം ആയിരം രൂപ വീതം 1,24,200 പേര്‍ക്കാണ് ലഭിക്കുന്നത്. ഒന്‍പതാം സമ്മാനം അഞ്ഞൂറ് രൂപയാണ്. 2,75,400 പേര്‍ക്കാണ് ഈ തുക ലഭിക്കുക. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം വീതം ഒന്‍പത് പേര്‍ക്കും നല്‍കും.
ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം ജൂലൈ 17-ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. സെപ്റ്റംബർ 26-ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. ആകെ 90 ലക്ഷം ടിക്കറ്റുകളാണ് വിപണിയിൽ ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും, ആവശ്യക്കാരുടെ ഡിമാൻഡ് അനുസരിച്ച് കൂടുതൽ ടിക്കറ്റുകൾ പ്രിന്റ് ചെയ്യും. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറങ്ങുക.
ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന പൂർണ്ണമായും നിയമവിരുദ്ധമാണ്. ലൈസൻസുള്ള അംഗീകൃത ഏജന്റുമാരിൽ നിന്ന് നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ പൊതുജനങ്ങൾ വാങ്ങാവൂ. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ആരും ടിക്കറ്റുകൾ വാങ്ങി വഞ്ചിതരാകരുതെന്നും ഡയറക്ടർ അഞ്ജു കെ എസ് കർശന മുന്നറിയിപ്പ് നൽകി.




