ബെംഗളൂരു മടിവാളയിൽ മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി ഹൈനസ് അറസ്റ്റിൽ. കേരളത്തിൽ നിന്നാണ് കർണാടക പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 48 മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്ന ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. അതേസമയം, പരാതി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തുകയും ചെയ്ത മടിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു.
സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന ഇരുപതുകാരിയായ മലയാളി യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഈ മാസം 12-നായിരുന്നു സംഭവം. അസുഖത്തെ തുടർന്ന് കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്ത് അവിടെയെത്തിയ പ്രതി ഹൈനസ്, സുഹൃത്തുക്കൾ പുറത്തുപോയ തക്കം നോക്കി മുറിയിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പെൺകുട്ടി മടിവാള സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണുണ്ടായത്. പരാതി സ്വീകരിക്കാനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല, ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും പരാതിയുയർന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ മടിവാള പോലീസ് കാലതാമസം വരുത്തിയത് വലിയ വിവാദമായതോടെ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ നേരിട്ട് ഇടപെട്ടു. ഡി.സി.പിയെ നേരിട്ട് വിളിച്ചുവരുത്തി ശാസിച്ച കമ്മീഷണർ, കേസ് മടിവാള സ്റ്റേഷനിൽ നിന്നും ആടുഗോഡി സ്റ്റേഷനിലേക്ക് മാറ്റാൻ ഉത്തരവിട്ടു. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആടുഗോഡി എ.സി.പിക്ക് അന്വേഷണ ചുമതല കൈമാറുകയായിരുന്നു.
വീഴ്ച വരുത്തിയ മടിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കമ്മീഷണറുടെ കർശന നിർദ്ദേശത്തിന് പിന്നാലെ കേരളത്തിലേക്ക് കടന്ന പ്രതിയെ 48 മണിക്കൂറിനകം തന്നെ കർണാടക പോലീസ് സംഘം വലയിലാക്കുകയായിരുന്നു.




