കുറ്റിപ്പുറം: കരിപ്പൂർ എയർപോർട്ട് വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടിച്ചെടുത്തതിനെ തുടർന്ന് സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്ന യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും 25000 രൂപയും 500 യു.എ.ഇ ദിർഹവും രേഖകളും കവർച്ച ചെയ്ത ചെയ്ത കേസിൽ പൊന്നാനി കടവനാട് സ്വദേശിയായ പൊള്ളക്കായ്ന്റകത്ത് സമീർ (38) വയസ്സ് എന്നയാളെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശിയായ മുസമ്മിൽ എന്ന യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. 1ഡിസംബർ 9 നാണ് കേസിനാസ്പദമായ സംഭവം. അബുദാബിയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിൽ എത്തിയ ഇയാളിൽ 760 ഗ്രാം സ്വർണമിശ്രിതം മൂന്ന് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയതെന്ന് പോലീസ് പറഞ്ഞു.കരിപ്പൂർ പോലീസ് പിടികൂടിയ സ്വർണം ഗൾഫിൽ നിന്നും ഏൽപ്പിച്ച സ്വർണത്തേക്കാൾ അളവിൽ കുറവാണെന്ന് കണ്ടതിനെ തുടർന്ന് യുവാവിനെ തന്ത്രപരമായി കുറ്റിപ്പുറത്ത് എത്തിച്ച് രണ്ടു കാറുകളിലായി വന്ന അഞ്ചു പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്വർണ്ണ കടത്ത് സംഘത്തെ ഭയന്ന് ആദ്യം പോലീസിനെ വിവരം അറിയിച്ചില്ല. ഭീഷണി തുടർന്ന സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകിയത്. യുവാവിന്റെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിക്കുകയും ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതികൾ സഞ്ചരിച്ച ആഡംബര കാറുകളിലൊന്ന് കണ്ടെടുക്കുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് സംഭവത്തിൽ ഉൾപ്പെട്ട പൊന്നാനി സ്വദേശികളായ നാല് പ്രതികളെ പിടികൂടാനുണ്ട്. വിദേശത്തുനിന്നും പ്രതികൾക്ക് ആവശ്യമായ സഹായം ചെയ്തവരെയുൾപ്പടെ കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.