കല്‍പ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. കരാർ കമ്പനി ജീവനക്കാരുൾപ്പെടെ ഇനി കണ്ടെത്താനുള്ള അഞ്ച് പേർക്കായുള്ള രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് പുരോഗമിക്കുന്നത്. അപകടമേഖലയിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും നിലവിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അപകടത്തിൽ അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ, ബിഹാർ സ്വദേശി വികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എംബാം ചെയ്ത ശേഷം ഇന്ന് നാട്ടിലേക്ക് എയർലിഫ്റ്റ് ചെയ്യും. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ പരിക്കേറ്റ ദിലീപ്, രജനീഷ് എന്നിവർ നിലവിൽ ഐസിയുവിൽ തുടരുകയാണ്.
നിർമ്മാണ മേഖലയിൽ മണ്ണടിഞ്ഞ് കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, എഞ്ചിനീയർ രാഹുൽ, ബിഹാർ സ്വദേശി എക്സ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇംറാൻ, പശ്ചിമബംഗാൾ സ്വദേശി സർവേയർ രാകേഷ് ഗുചൈത്, ഉത്തർപ്രദേശ് സ്വദേശി സർവേയർ അസ്ഹറുദ്ദീൻ അൻസാരി. എന്നീ അഞ്ച് പേർക്കായാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നത്.
മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തിന് സമീപത്തെ എസ്റ്റേറ്റ് തൊഴിലാളികളും ഉന്നതിയിലെ താമസക്കാരുമുൾപ്പെടെയുള്ള 47 കുടുംബങ്ങളിലെ 140 പേരെ മേപ്പാടി പോളിടെക്നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ ഈയൊരു ക്യാമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ എ പി അനിൽകുമാർ, ടി സിദ്ദിഖ് എന്നിവർ ഇന്ന് ക്യാമ്പുകൾ സന്ദർശിച്ചേക്കും. മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ദുരന്തം നടന്ന വയനാട് കള്ളാടിയിൽ നേരിട്ടെത്തും. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും നിലവിൽ ജില്ലയിൽ ക്യാമ്പ് ചെയ്ത് വരികയാണ്.




