ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ അഫിലിയേറ്റഡ് സെന്ററായ യുകെയിലെ ശിവഗിരി ആശ്രമത്തിൽ വെച്ച് ‘ഗുരുകൃപ സത്സംഗം’ ഭക്തിനിർഭരമായി നടന്നു. ആശ്രമം പ്രസിഡന്റ് ബൈജു പാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രൗഢഗംഭീരമായ ചടങ്ങ് ശിവഗിരി മഠം അഡൈ്വസറി ബോർഡ് അംഗവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ശിവഗിരി മഠത്തിന്റെ ഔദ്യോഗിക പ്രതിനിധിയും ഗുരുധർമ്മ പ്രചാരണസഭയുടെ ജോയിന്റ് സെക്രട്ടറിയുമായ സ്വാമി വീരേശ്വരാനന്ദ മുഖ്യ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുദേവന്റെ മാനവിക ദർശനങ്ങൾ ലോകമെമ്പാടും എത്തിക്കേണ്ടത് ഓരോ ഗുരുഭക്തന്റെയും പരമമായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പലവിധ വെല്ലുവിളികൾക്കും പ്രശ്നങ്ങൾക്കും ഉള്ള ശാശ്വത പരിഹാരം ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ പറഞ്ഞു. ഗുരുദേവ ദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




