കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. നെട്ടയത്തുകോണം സ്വദേശി അർജുൻ കൃഷ്ണനെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഇത് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി.
2024-ലാണ് ഇൻസ്റ്റഗ്രാം വഴി പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് അഞ്ചൽ തടിക്കാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഈ സമയത്താണ് പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയത്.
പിന്നീട് ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞതോടെ, ഇതിന്റെ വൈരാഗ്യത്തിൽ അർജുൻ കൃഷ്ണൻ പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊബൈലിലേക്ക് ഈ ദൃശ്യങ്ങൾ അയച്ചുനൽകി. സുഹൃത്ത് വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത ഏരൂർ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവും ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നെട്ടയത്തുകോണത്ത് വെച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ വഴിയുള്ള ചതിക്കുഴികളിൽ കുട്ടികൾ വീഴാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.




