മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലയെന്ന ആവശ്യവുമായി മുസ്ലിം ലീഗ്.
സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ലയാണെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ പറഞ്ഞു. തിരൂർ ആസ്ഥാനമായി ജില്ല വേണമെന്ന ആവശ്യം കാൽനൂറ്റാണ്ടായി നിലനിൽക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം.
ജനസംഖ്യ, ചരിത്രപ്രാധാന്യം, തീരപ്രദേശം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാൽ തിരൂർ ആസ്ഥാനമായുള്ള ജില്ല അനിവാര്യമാണെന്നാണ് ലീഗ് നേതാക്കളുടെ വാദം. സംസ്ഥാനതലത്തിൽ തന്നെ ജില്ലകളുടെയും താലൂക്കുകളുടെയും പുനഃക്രമീകരണം വേണമെന്നും കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയേക്കാൾ മലപ്പുറത്ത് പുതിയ ജില്ലയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് പി.കെ. നവാസ് എംഎൽഎയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സമസ്തയിലെ ഇരു വിഭാഗങ്ങളും നേരത്തെ ഉന്നയിച്ചിരുന്നു.
അതേസമയം പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ വ്യക്തമാക്കിയിരുന്നു.
ഇതോടെ മലപ്പുറം വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും സജീവ രാഷ്ട്രീയ ചർച്ചയാകുകയാണ്.




