ആലപ്പുഴ അരൂരിൽ വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.
അരൂർ സ്വദേശിനിയായ 25കാരി അനഘയും തൃശൂർ സ്വദേശിയായ വിഷ്ണുവും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ബന്ധം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ വിവാഹനിശ്ചയവും നടത്തി. നവംബറിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് വിഷ്ണുവിന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയത്.
ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനഘ വിഷ്ണു ജോലി ചെയ്യുന്ന അബുദാബിയിലെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘയെ ബന്ധുക്കൾ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
അന്ന് രാത്രി മുറിയിൽ കയറിയ അനഘ വീട്ടുകാർ ഉറങ്ങിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.
എന്നാൽ ജീവനൊടുക്കുന്നതിന് മുമ്പ് അനഘ പ്രതിശ്രുത വരനായ വിഷ്ണുവിന് ആത്മഹത്യാ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോ അനഘ വിഷ്ണുവിന് അയച്ചെന്നും, വിഷ്ണു അത് അമ്മയ്ക്ക് കൈമാറിയെന്നുമാണ് കുടുംബത്തിന്റെ സംശയം.
ആത്മഹത്യാ മുന്നറിയിപ്പ് ലഭിച്ചിട്ടും അനഘയെ സഹായിക്കാൻ ശ്രമിക്കാതെ അവൾ അഭിനയിക്കുകയാണെന്ന തരത്തിൽ വിഷ്ണുവിന്റെ അമ്മ പ്രതികരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. വിഷ്ണുവിന്റെ അമ്മയുടെ ഓഡിയോ സന്ദേശം മരിക്കുന്നതിന് മുമ്പ് അനഘ സ്വന്തം അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നെന്നും കുടുംബം പറയുന്നു.
അനഘ ആത്മഹത്യാ മുന്നറിയിപ്പ് നൽകിയ ഘട്ടത്തിൽ തന്നെ വിഷ്ണു ബന്ധുക്കളെ വിവരമറിയിച്ചിരുന്നെങ്കിൽ മകളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാട്.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് അരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ തെളിവുകൾ ലഭിച്ചാൽ വിഷ്ണുവിനും അമ്മയ്ക്കുമെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു.
എന്നാൽ ഓഡിയോ സന്ദേശമടക്കം തെളിവുകൾ പൊലീസിന് കൈമാറിയ സാഹചര്യത്തിൽ വിഷ്ണുവിനും അമ്മയ്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് അനഘയുടെ കുടുംബം.




