രാജസ്ഥാനിലെ ജയ്പൂരിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 27 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം.
ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെയാണ് കുട്ടികൾക്ക് തലവേദന, തലകറക്കം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
സംഭവമറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ രൂപ് സിങ് മീന സ്ഥലത്തെത്തി. നിലവിൽ 12 വിദ്യാർത്ഥികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക ചികിത്സ നൽകിയതിന് പിന്നാലെ കുട്ടികളെ നിരീക്ഷണത്തിൽ തുടരുകയാണ്. ആരോഗ്യനില വഷളാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ഡോക്ടർമാർ കുട്ടികളുടെ ആരോഗ്യസൂചകങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.
മന്ത്രി മദൻ ദിൽവാറും ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു. എല്ലാവർക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും നിലവിൽ ഗുരുതരമായ സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിന്റെ നിലവാരം ഉൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണത്തിൽ നിന്നാണോ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.




